
തിരുവനന്തപുരം: മയക്കുമരുന്ന്, അബ്കാരി കേസുകളിൽ ഉൾപ്പെട്ട് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും കസ്റ്റഡിയിലുള്ള വാഹനങ്ങൾ വിറ്റഴിക്കാൻ എക്സൈസ് വകുപ്പ് ‘ജംബോ ലേലം’ നടത്തുന്നു. എൻ.ഡി.പി.എസ്, അബ്കാരി നിയമപ്രകാരം പിടിച്ചെടുത്തതും കോടതി ലേലത്തിന് അനുമതി നൽകിയതുമായ വാഹനങ്ങളാണ് ഇതിലൂടെ വിൽക്കുന്നത്.
പ്രധാനമായും 2017 മുതലുള്ള ആഡംബര കാറുകൾ, ടെമ്പോ, മിനി ലോറി, ജീപ്പ്, ഓട്ടോറിക്ഷകൾ, സ്കൂട്ടറുകൾ, ബൈക്കുകൾ എന്നിവയാണ് ലേലത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ഫെബ്രുവരി 27-നകം ലേല നടപടികൾ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കൃത്യമായ രേഖകളോ എൻജിൻ നമ്പറോ ഇല്ലാത്ത വാഹനങ്ങൾ സ്ക്രാപ്പ് വില കണക്കാക്കിയാവും വിറ്റഴിക്കുക.
ലഹരിക്കടത്തിനായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുകയോ രഹസ്യ അറകൾ നിർമ്മിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യേണ്ട ഉത്തരവാദിത്തവും അതിന്റെ ചെലവും വാഹനങ്ങൾ വാങ്ങുന്നവർ തന്നെ വഹിക്കേണ്ടതുണ്ട്. കൂടാതെ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ കാര്യത്തിൽ ലേല വ്യവസ്ഥകൾക്ക് അനുസൃതമായ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

