
ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വിവാദ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. അക്കൂട്ടത്തിൽ മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധനേടുകയാണ്. രാജീവ് ചന്ദ്രശേഖറിന്റെ പേര് പരാമർശിക്കാതെയാണ് അദ്ദേഹത്തിന്റെ ഒളിയമ്പ്.
സംസ്ഥാന സർക്കാരിന്റെ തലവനായ മുഖ്യമന്ത്രിയെ ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ലെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. അമ്മായി അച്ഛന്റെ പണം അടിച്ചുമാറ്റി മുതലാളിയായ ഒരുത്തനുണ്ടെന്നും മരുമകൻ എന്ന് മാത്രം ആയിരുന്നു അയാൾക്കുണ്ടായ സ്ഥാനമെന്നും ശ്രീജിത്ത് ദിവാകരൻ കുറിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് പണം കൊടുത്ത് രാജ്യസഭാ സീറ്റ് വാങ്ങി, സ്വന്തം ബിസിനസിനാവശ്യമായ പാർല്യമെന്ററി കമ്മിറ്റികളിരുന്ന് സകലതും തനിക്കനുകൂലമാക്കി പണം കുറേ ഉണ്ടാക്കിയിട്ടും ആ മനുഷ്യന്റെ പണമടിച്ച് മാറ്റിയ മരുമകൻ തന്നെയല്ലേ എന്ന ചോദ്യം തലയ്ക്ക് മുകളിൽ എപ്പോഴും ഉയരുമെന്നും യോഗ്യത കൊണ്ട് ലഭിച്ചതല്ലല്ലോ സ്ഥാനങ്ങളെന്ന് സകലരും ചോദിക്കുമെന്നും അദ്ദേഹം എഴുതി.
അതല്ല മന്ത്രി മുഹമ്മദ് റിയാസിന്റെ സ്ഥിതിയെന്ന് ശ്രീജിത്ത് ദിവാകരൻ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് വളർന്ന് വന്ന ആളാണ് മുഹമ്മദ് റിയാസെന്ന് പറഞ്ഞ അദ്ദേഹം നേരത്തേ പറഞ്ഞയാൾ പണം കൊടുത്ത് രാജ്യസഭ സീറ്റ് വാങ്ങുന്നതിനും എത്രയോ മുമ്പ് ലോകസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ടെന്നും കുറിച്ചു. മുതലാളിയായിരുന്നില്ലെങ്കിൽ ഒരു സ്വന്തം വീട്ടുകാർ പോലും തിരിച്ചറിയാൻ മാത്രം യോഗ്യതയില്ലാത്തവൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ വിലയെങ്ങനെ മനസിലാകാനാണെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ഭരണകൂടത്തിന്റെ പ്രവർത്തന മികവിന്റെ കൂടി സാഫല്യമാണ് ദേശീയപാതയുടെ വികസനം. അത് രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയുണ്ടാകണം എന്നത് ഫെഡറൽ വ്യവസ്ഥ നിലനിൽക്കുന്ന ഭരണസംവിധാനത്തിലെ പ്രോട്ടോക്കോൾ വ്യവസ്ഥയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട്ടിലെ ചടങ്ങിൽ മരുമകന് സ്ഥാനമുണ്ടാകില്ലായിരിക്കും. അതിന് കാരണവും കാണും. ഇത് കുടുംബക്കാരുടെ കൂട്ടുകച്ചവടമല്ല, ബിജെപിയിലേത് പോലെ. അഭിമാനപൂർവം ഭരണം പൂർത്തീകരിക്കുന്ന ഒരു സർക്കാരിന്റെ അവകാശത്തിന്റെ ഭാഗമാണ്, ശ്രീജിത്ത് ദിവാകരൻ കുറിച്ചു.

