
തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്തെത്തി. ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഗൾഫ് പ്രതിസന്ധിയിലും പ്രിയങ്ക ഗാന്ധി സംസാരിച്ചു. മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ല. മോദി അമേരിക്കക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കക്ക് തീറെഴുതി. മോദി ഭീരുവാണ്. ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയുടെ ബി ടീം ആണെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പരിഗണന ലഭിക്കുന്നത്? ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? കേരളത്തിന് ഒരു പുതിയ സർക്കാർ അത്യാവശ്യമാണെന്നും ജനങ്ങളോട് സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഓർമിപ്പിക്കണമെന്നും പ്രിയങ്ക ചിറയൻകീഴിൽ പറഞ്ഞു.

കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞു. കേരളത്തിൽ പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ കിട്ടാത്ത അവസ്ഥയാണ്. കർഷകർ പ്രതിസന്ധിയിലാണെന്നും വിലക്കയറ്റം രൂക്ഷമാണെന്നും പറഞ്ഞ പ്രീയങ്ക ഗാന്ധി ആശ സമരത്തെപ്പറ്റിയും പ്രസംഗത്തിൽ സൂചിപ്പിച്ചു. സർക്കാർ ആശ സമരക്കാരുടെ ശബ്ദം അടിച്ചമർത്തി. തെരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രം അവരെ കണ്ടു. ആശ വർക്കർമാർക്ക് ചെറിയ വേതനം മാത്രമാണുള്ളത്. അവരുടെ ജോലിക്കുള്ള വേതനം കിട്ടുന്നില്ല. സർക്കാർ അവരുടെ ജീവിത പ്രശ്നങ്ങൾ മനസ്സിലാക്കിയില്ല. മത്സ്യത്തൊഴിലാളികൾക്കും ദുരിത ജീവിതമാണ്. വലിയ വ്യവസായികൾ തുറമുഖം ഏറ്റെടുക്കുമ്പോൾ ദുരിതം മത്സ്യതൊഴിലാളികൾക്കാണ്. എംപിമാർക്ക് പലതും ചെയ്യണം എന്നുണ്ട്. പക്ഷേ സംസ്ഥാന സർക്കാർ അവസരം നൽകുന്നില്ല. പത്തു വർഷമായിട്ടും സർക്കാർ ഒന്നും നൽകിയില്ല. സഹോദരങ്ങൾക്ക് ജോലി തേടി വിദേശത്തു പോകേണ്ടി വരുന്നു.
കേരളത്തിലെ ജനങ്ങൾ ബുദ്ധിശാലികളും അധ്വാനികളുമാണ്. മലയാളികളെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല. വോട്ടർമാർ ഉയിർത്തെഴുന്നേൽക്കണം. അടുത്ത അഞ്ച് കൊല്ലം കൂടി ഈ സർക്കാരിനെ സഹിക്കണോ എന്ന് ചിന്തിക്കണം. വർഗ്ഗീയതയുടെ രാഷ്ട്രീയത്തെ ജനങ്ങൾ മാറ്റിനിർത്തണമെന്നും പ്രിയങ്ക ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.

