
ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വൻ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി ജെ പി നേതാവും എൻ ഡി എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. മണ്ഡലത്തിൽ ബി ജെ പി മികച്ച വിജയം നേടുമെന്നും വോട്ടർമാർ തന്നെ പൂർണ്ണമായി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ എല്ലാവരും പിന്തുണച്ചില്ലെങ്കിലും അടുത്ത അഞ്ച് വർഷവും ജനങ്ങൾക്കൊപ്പം താൻ ഗുരുവായൂരിലുണ്ടാകുമെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സോപാനസംഗീത കലാകാരൻ ഞരളത്ത് ഹരിഗോവിന്ദനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു. മുസ്ലിം ലീഗിൽ ചേർന്ന ഹരിഗോവിന്ദൻ ക്ഷേത്രങ്ങളിൽ സോപാനസംഗീതം ഉപാസിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ഹരിഗോവിന്ദന്റെ രാഷ്ട്രീയ മാറ്റത്തെയും കലാപരമായ നിലപാടിനെയും ചേർത്തുവെച്ചുള്ള പരാമർശം ചർച്ചയാകുകയാണ്. നേരത്തെ പ്രചരണ സമയത്ത് ഗോപാലകൃഷ്ണന്റെ ഹിന്ദു എം എൽ എ പരാമർശം വലിയ വിവാദമായിരുന്നു.
ഹിന്ദു എം എൽ എ പരാമർശത്തിൽ 2 മാസത്തിൽ നടപടി
ഗോപാലകൃഷ്ണന്റെ ‘ഹിന്ദു എം എൽ എ’ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്ത്. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെയുള്ള ഇത്തരം പരാമർശങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും ഹൈക്കോടതി ആരാഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം എന്തിനാണ് എന്ന ചോദ്യവും ഹൈക്കോടതി ഉയർത്തിയിരുന്നു. വിദ്വേഷ പരാമർശത്തിൽ ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വിവാദമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. പരാമർശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ കോടതിയിൽ ഉറപ്പുനൽകി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ രണ്ട് മാസത്തിനുള്ളിൽ ഉചിതമായ നടപടിയെടുക്കാൻ കമ്മീഷന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. വോട്ടർമാർക്കിടയിൽ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രസംഗങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് കോടതിയുടെ നിർദ്ദേശം. കെ എസ് യു ജില്ലാ പ്രസിഡണ്ട് ഗോകുൽ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി.

