
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വ്യക്തമാക്കി. ജനങ്ങൾ എൽഡിഎഫിന്റെ വിജയം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പോളിംഗ് ശതമാനം യുഡിഎഫിന് അനുകൂലമാകുമെന്ന വാദങ്ങളെ ബിനോയ് വിശ്വം തള്ളി. പോളിംഗ് കൂടിയാൽ യുഡിഎഫ് ജയിക്കുമെന്നതൊക്കെ പഴയ കണക്കുകളാണെന്നും ഇന്ന് സാഹചര്യം മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫിന്റെ പ്രകടനപത്രികയും സ്ത്രീകളുടെ വലിയ തോതിലുള്ള മുന്നേറ്റവും ഇത്തവണ എൽഡിഎഫിന് ഗുണകരമാകുമെന്നും ഭൂരിപക്ഷം സ്ത്രീകളും എൽഡിഎഫിനാണ് വോട്ട് ചെയ്തിട്ടുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐയുമായി എൽഡിഎഫിന് യാതൊരു വിധത്തിലുള്ള ചങ്ങാത്തവുമില്ലെന്നും അവരുടെ വോട്ട് വേണമെന്ന് തങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. “ഞങ്ങൾക്ക് വേണ്ടത് മനുഷ്യന്റെ വോട്ടാണ്, വർഗീയ ഭ്രാന്തന്മാരുടെ വോട്ട് വേണ്ട” എന്നതാണ് എൽഡിഎഫ് നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. മതവർഗീയ സംഘടനകളുടെ വോട്ട് വേണ്ടതില്ല എന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ കാലങ്ങളായി സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ രൂക്ഷമായി വിമർശിച്ച ബിനോയ് വിശ്വം, ബിജെപി എപ്പോഴും കള്ളപ്പണവുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ആരോപിച്ചു. കോർപ്പറേറ്റ് തമ്പുരാക്കന്മാരുടെ സഹായത്തോടെ കള്ളപ്പണത്തിന്റെ ഒഴുക്കാണ് ബിജെപി ഇന്ത്യയിൽ എമ്പാടും നടത്തുന്നത് എന്നും കേരളത്തിലും അതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന്റെ സീറ്റുകൾ വർദ്ധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

