
കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പീക്ക് സമയത്തെ ആവശ്യകത 6000 മെഗാവാട്ട് എന്ന നാഴികക്കല്ല് പിന്നിടുന്നത്. ഈ മാസം 14ന് രേഖപ്പെടുത്തിയ 6012 മെഗാവാട്ട് എന്ന റെക്കോർഡാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തിരുത്തപ്പെട്ടത്.
ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി. വൈകുന്നേരത്തെ ആവശ്യകതയും റെക്കോർഡിൽ എത്തി. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാ വാട്ട്. 2024 മെയ് 3 ന് രേഖപ്പെടുത്തിയ മൊത്തം ഉപയോഗമായ 115.94 ദശലക്ഷം യൂണിറ്റ് ആയിരുന്നു മുൻ റെക്കോർഡ്. 2026 ഏപ്രിൽ 14 ന് രേഖപ്പെടുത്തിയ 6012 മെഗാവാട്ടായിരുന്നു വൈകുന്നേരത്തെ റെക്കോർഡ് വൈദ്യുതി ആവശ്യകത. ഇത് രണ്ടും ഇന്നലെ മറികടന്നു.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പ്രതിദിനം എട്ട് ദശലക്ഷം യൂണിറ്റിന്റെ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. ചൂട് വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുനിന്ന് വൻതോതിൽ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അധികമായി വാങ്ങുന്ന ഈ വൈദ്യുതിയുടെ ചെലവ് വരും മാസങ്ങളിലെ ഇന്ധന സർചാർജിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
വൈദ്യുതി വിതരണത്തിൽ തടസങ്ങൾ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണം. ഈ സമയത്ത് അനാവശ്യമായ ലൈറ്റുകൾ അണയ്ക്കാനും, മോട്ടോർ, വാഷിങ് മെഷീൻ തുടങ്ങിയ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.

