
മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും കർശന നിർദേശം നൽകി ഡൽഹി ഹൈക്കോടതി. തന്റെ അനുവാദമില്ലാതെ രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ലിങ്കുകൾ നീക്കം ചെയ്ത വിവരം നാല് മണിക്കുള്ളിൽ കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നടന്റെ ശബ്ദം ക്ലോൺ ചെയ്ത് ഓൺലൈൻ ലോട്ടറികൾക്കും ലേണിങ് ആപ്പുകൾക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നതായി മോഹൻലാലിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകളിലൂടെ സാധാരണക്കാർ വൻതോതിൽ കബളിക്കപ്പെടുന്നുണ്ടെന്നും ഇത് തടയാൻ കർശന നടപടി വേണമെന്നും മോഹൻലാൽ ഹർജിയിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും സമാനമായ പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സെലിബ്രിറ്റികളുടെ ശബ്ദവും രൂപവും അവരുടെ സമ്മതമില്ലാതെ വാണിജ്യ ലാഭത്തിനും തട്ടിപ്പുകൾക്കുമായി ഉപയോഗിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ.

