
കാലടി സർവകലാശാലയിലെ ഗവർണറുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിയുമായി വ്യാകരണ വിഭാഗം മേധാവി രംഗത്ത് എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും ആർഎസി, ഓപ്പൺ ഡിഫൻസ് സെഷനുകളിൽ സഹായം നൽകില്ലെന്നുമാണ് മേധാവി വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയത്. ഇതിൽ ക്യാമ്പസിനകത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. എസ്എഫ്ഐ പ്രവർത്തകർ ബാനറുകൾ ഉയർത്തി പ്രതിഷേധ പ്രകടനം നടത്തി. “ഗവർണർ രാജാവല്ല, സർവ്വകലാശാല രാജകൊട്ടാരവുമല്ല” എന്ന മുദ്രാവാക്യമുയർത്തിയാണ് വിദ്യാർത്ഥി സംഘടന പ്രതിഷേധിക്കുന്നത്. ഒരു അധ്യാപകൻ വിദ്യാർത്ഥികളുടെ ഭാവി വെച്ച് ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇദ്ദേഹത്തിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നും വിദ്യാർത്ഥികൾ ചോദിക്കുന്നു.
ഗവർണറുടെ പരിപാടിയിലും അധ്യാപികയുടെ യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കണം എന്നാണ് കർശന നിർദേശം. സഹകരിക്കുന്ന വിദ്യാർഥികളുടെ പേരുകൾ രേഖപ്പെടുത്തുമെന്നും ശബ്ദരേഖയിൽ വകുപ്പ് മേധാവി പറയുന്നു.
ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നേരത്തെയും കാലടി സർവകലാശാലയിൽ വിവാദങ്ങൾ ഉണ്ടായിരുന്നു. ഗവർണർ വരുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും, വേദിയിൽ പ്രവേശിക്കുന്നവർ സംസാരിക്കാൻ പാടില്ലെന്നും, മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യണമെന്നുമുള്ള കർശന നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ പ്രതിഷേധത്തെത്തുടർന്ന് പിന്നീട് ഈ നിർദ്ദേശങ്ങൾ പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിദ്യാർത്ഥികളെ നേരിട്ട് ഭീഷണിപ്പെടുത്തി ആളെക്കൂട്ടാനുള്ള ശ്രമം നടക്കുന്നത്.

