
സ്റ്റാർ ബോയ് എന്നാണ് അവനെ മുംബൈ ഇന്ത്യൻസ് ആരാധകർ വിളിക്കാറ്. അതങ്ങനെ ചുമ്മാ ഒരു വിളിപ്പേരോ അല്ലെങ്കില്‍ ഒറ്റ ഇന്നിങ്സിന്റെ ബലത്തില്‍ അവൻ നേടിയെടുത്തോ അവര്‍ നല്കിയതോ അല്ല. ദൈവം സാക്ഷി, രോഹിത് ശർമയുടെ തണലില്‍, അതിനൊത്ത് വളര്‍ന്നിട്ട് തന്നെയായിരുന്നു.
നിരാശയുടേയും ആനന്ദത്തിന്റേയും കണ്ണീര് ഒരുപോലെ വീണ ആ മണ്ണില്‍ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയായിരുന്നു മുംബൈ ഇന്ത്യൻസ്. ഇനിയൊരു ഉയിർപ്പിനുള്ള സമയം ബാക്കിയില്ലെന്നാണ് കരുതിയത്, പ്രതീക്ഷയുടെ അവസാന കണികയും നഷ്ടമായ മുംബൈ ആരാധകരെ ഗ്യാലറിയില്‍ കാണാമായിരുന്നു. The darker the night, the brighter the stars എന്നൊരു പ്രയോഗമുണ്ട്, രാത്രി എത്രത്തോളം ഇരുളുന്നുവോ, നക്ഷത്രങ്ങളുടെ തിളക്കം ഏറുമെന്ന്.
തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടവര്‍ക്കും വിമർശകര്‍ക്കും ഉത്തരം നല്കാൻ അവൻ ആ രാത്രി തിരഞ്ഞെടുത്തു. മുംബൈ ഇന്ത്യൻസിന്റെ തിരിച്ചുവരുകളുടെ പുതിയ അധ്യാത്തിന്റെ ആദ്യ താള് അവൻ സ്വന്തം പേരിലെഴുതി. പ്രതീക്ഷ നഷ്ടപ്പെട്ട നീലക്കുപ്പായക്കാര്‍ക്ക് മുന്നില്‍ രക്ഷകന്റെ വേഷമണിഞ്ഞു. പ്രയോഗങ്ങള്‍ അർത്ഥവത്താകുന്ന ചില നിമിഷങ്ങളുണ്ട്, പ്രത്യേകിച്ചും മൈതാനങ്ങളില്‍. അത്തരമൊന്ന് അഹമ്മദാബാദിന്റെ ആകാശത്തിന് കീഴിലും സംഭവിച്ചു. സ്റ്റാര്‍ ബോയ്, നമ്പൂരി താക്കൂര്‍ തിലക് വർമ എന്ന തിലക് വർമ.

ബ്ലാക്ക് സോയില്‍ വിക്കറ്റില്‍ അക്ഷരാര്‍ത്ഥത്തില്‍ ഗുജറാത്ത് ബൗളിങ് ത്രയമായ സിറാജും റബാഡയും അശോക് ശര്‍മയും തീ തുപ്പുകയായിരുന്നു. മണിക്കൂറില്‍ 147, 149, 152 കിലോ മീറ്റര്‍ വേഗതയിലെത്തിയ റബാഡയുടെ പന്തുകളായിരുന്നു ഡാനിഷ് മലേവാറിനേയും ക്വിന്റണ്‍ ഡി കോക്കിനേയും സൂര്യകുമാര്‍ യാദവിനേയും മടക്കിയത്. വിക്കറ്റുകളിലേക്ക് വഴിവെച്ചത് സിറാജിന്റെ കണിശതമൂലമുണ്ടായ സമ്മര്‍ദവും. പവര്‍പ്ലേ അവസാനിക്കും മുൻപ് തന്നെ ബാക്ക് ഫൂട്ടിലായ മുംബൈക്കായി തിലക് ക്രീസിലേക്ക് എത്തുമ്പോള്‍ അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.
കാരണമുണ്ട്. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് കേവലം 43 റണ്‍സ് മാത്രമായിരുന്നു തിലകിന് മുംബൈയുടെ സ്കോര്ബോര്ഡുകളിലേക്ക് ചേര്‍ക്കാനായത്. ഒരു സിക്സ് പോലും ആ ബാറ്റില്‍ നിന്ന് ഇക്കുറി പിറന്നിട്ടില്ലെന്ന് ഓര്‍ക്കണം. ശരാശരി പത്തിലും താഴെ, സ്ട്രൈക്ക് റേറ്റും എതിരാളികള്‍ക്ക് മുകളില്‍ ഭീതി വിതയ്ക്കാൻ പോന്നതായിരുന്നില്ല.
മുംബൈ ഇന്നിങ്സില്‍ ആറ് ഓവര്‍ മാത്രം അവശേഷിക്കുമ്പോഴും സ്ഥിതി സമാനമായിരുന്നു, 22 പന്തുകള്‍ നേരിട്ടിട്ടും ഈ സീസണിലെ അതുവരെയുള്ള തന്റെ ഉയര്‍ന്ന സ്കോര്‍പോലും മറികടക്കാൻ തിലകിനായിരുന്നില്ല. 86 സ്ട്രൈക്ക് റേറ്റില്‍ 19 റണ്‍സ്. കഴിഞ്ഞ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാനാകാത്ത തിലകിനെ നിര്‍ബന്ധിതമായി റിട്ടയര്‍ ചെയ്യിപ്പിച്ചിട്ടുണ്ട് മുംബൈയുടെ പരിശീലകസംഘം. അത്തരമൊരു നിമിഷം ഒരുപാട് അകലെ ആയിരുന്നില്ല അഹമ്മദാബാദിലും.

