
എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പോലീസ് തന്നെയാണ് ബ്ലേഡ് കൊണ്ടുവന്നത്. വിഷയത്തിൽ കേസെടുത്തത് ജനാധിപത്യ വിരുദ്ധമാണ്. ആരെങ്കിലും സ്വന്തം ശരീരം സ്വന്തം ബ്ലേഡ് ഉപയോഗിച്ച് കീറുമോയെന്നും പിഎസ് സഞ്ജീവ് ചോദിച്ചു.ബ്ലേഡ് എങ്ങനെ വന്നുവെന്നത് അന്വേഷിക്കണമെന്ന് പിഎസ് സഞ്ജീവ് ആവശ്യപ്പെട്ടു. മാധ്യമങ്ങൾ തെളിവ് പുറത്തു വിട്ടിട്ട് വേണം വിചാരണ ചെയ്യാൻ. എല്ലാ സിസിടിവിയും ക്യാമറകളും പരിശോധിക്കൂവെന്ന് സഞ്ജീവ് പറഞ്ഞു. പൊലീസ് തന്നെയാണ് അവിടെ ബ്ലേഡ് കൊണ്ടുവന്നത്. തിരുട്ടു ഗ്രാമത്തിൽ കള്ളന്മാരെ പരിശീലിപ്പിക്കുന്നത് പോലെയാണ് പൊലീസ് ബ്ലേഡ് ഉപയോഗിച്ചതെന്ന് പി എസ് സഞ്ജീവ് വിമർശിച്ചു.എസ്.എഫ്.ഐ സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷങ്ങൾക്ക് പിന്നാലെയാണ് റോഡിൽ ബ്ലേഡുകൾ കണ്ടെത്തിയത്. ആർആർഎഫ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് ബ്ലേഡ് കൊണ്ട് പരിക്കേറ്റിരുന്നു. ആക്രമിക്കാൻ എസ്എഫ്ഐ പ്രവർത്തകർ കൊണ്ട് വന്ന ബ്ലേഡുകൾ എന്നായിരുന്നു പൊലീസിന്റെ ആരോപണം. തുടർന്നാണ് മാരകായുധം കൊണ്ട് ആക്രമിച്ചതിനുളള വകുപ്പ് ചുമത്തി പോലീസ് കേസെടുത്തത്.എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്,സെക്രട്ടറി സഞ്ജീവ് അടക്കം 10 നേതാക്കൾക്ക് എതിരേയും കണ്ടാൽ അറിയാവുന്ന 100 പ്രവർത്തകർക്ക് എതിരെയാണ് കേസെടുത്തത്.

