
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്റാനിലെ കുട്ടികളുടെ കാൻസർ ആശുപത്രിക്ക് സമീപം വ്യോമാക്രമണം നടത്തി അമേരിക്ക. ആശുപത്രിയുടെ ചില ഭാഗങ്ങൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.യുഎസിന്റെ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി. ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. ആക്രമണത്തിൽ കനത്ത നാശനഷ്ടം അമേരിക്കയ്ക്ക് ഉണ്ടായെന്നാണ് ഇറാന്റെ അവകാശവാദം. എന്നാൽ അമേരിക്ക ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
കഴിഞ്ഞ മണിക്കൂറുകളിൽ ഇറാനിലെ നിരവധി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പുതിയ ആക്രമണങ്ങൾ നടത്തിയതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ഇറാന്റെ മിസൈൽ സംവിധാനങ്ങൾ, ഡ്രോൺ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നാണ് അമേരിക്കയുടെ വാദം. ആക്രമണത്തിൽ ആശുപത്രി ഉൾപ്പെടെ ഇറാന്റെ അടിയന്തര സേവനങ്ങൾക്ക് നാശനഷ്ടമുണ്ടായെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും അമേരിക്കയുടെ ലക്ഷ്യം അതായിരുന്നുവെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനാൽ കൂടുതൽ സൈനിക നടപടികൾക്ക് സാദ്ധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.

