
ഗുജറാത്തിലെ വഡോദരയിൽ നിന്ന് മുംബൈയിലേക്ക് 30 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മുൻ എയർ ഹോസ്റ്റസും സഹായിയും അറസ്റ്റിൽ. അന്വേഷണത്തിൽ ഇവർക്ക് മുൻപും മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി ദീർഘകാല ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. വഡോദരയിൽ നിന്ന് മുംബൈയിലേക്ക് കാറിൽ വൻതോതിൽ മെഫെഡ്രോൺ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൂറത്ത് ക്രൈംബ്രാഞ്ചാണ് തിങ്കളാഴ്ച ഈ അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്. ഡൽഹി-മുംബൈ എക്സ്പ്രസ്വേയിലെ ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് സംശയാസ്പദമായ കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.മുൻ മലേഷ്യൻ എയർലൈൻസ് എയർ ഹോസ്റ്റസായ മാൻസി സയ്യിദ് (41), ഇവരുടെ സഹായി സൊഹൈൽ സുലൈമാൻ ഷെയ്ഖ് (20) എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറിൽ നിന്ന് 977 ഗ്രാം മയക്കുമരുന്നും, നിരവധി മൊബൈൽ ഫോണുകളും, മയക്കുമരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും കണ്ടെയ്നറുകളും പോലീസ് പിടിച്ചെടുത്തു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
മുംബൈയിലെ സാന്റാക്രൂസ് സ്വദേശികളായ ഇരുവരും വർഷങ്ങളായി പരിചയക്കാരാണ്. മുംബൈയിൽ നിന്ന് വാടകയ്ക്കെടുത്ത കാറിലാണ് ഇവർ വഡോദരയിലെത്തിയത്. വഡോദര റെയിൽവേ സ്റ്റേഷന് സമീപം വെച്ച് അപരിചിതയായ ഒരു സ്ത്രീയിൽ നിന്നാണ് മയക്കുമരുന്ന് ശേഖരിച്ചതെന്നും, ഇത് മുംബൈയിലെത്തിച്ച് 5 മുതൽ 10 ഗ്രാം വരെയുള്ള ചെറിയ പായ്ക്കറ്റുകളാക്കി ആവശ്യക്കാർക്ക് വിൽക്കാനായിരുന്നു പദ്ധതിയെന്നും ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

