
ന്യൂഡൽഹി: ചെങ്കോട്ട ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുപ്പത്തൊന്നുകാരനായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണെന്ന് റിപ്പോർട്ട്. ജമ്മുവിലെ അനന്ത്നാഗ് സ്വദേശിയായ ആരിഫ് അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിലൂടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്. തീവ്രവാദ വിരുദ്ധസേനയുടെ പിടിയിലാകുമ്പോൾ ആരിഫ് ഉത്തർപ്രദേശിൽ കാൺപൂരിലെ സർക്കാർ മെഡിക്കൽ കോളേജായ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയിലിന്റെ (ജിഎസ്വിഎം) കാർഡിയോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടറായിരുന്നു.

സ്ഫോടനവുമായി ബന്ധപ്പെട്ട് നവംബർ ഒൻപതിന് അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് ആരിഫിന്റെ പേര് പുറത്തുവന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇരുവരും സ്ഥിരമായി ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ബുധനാഴ്ച കാൺപൂരിലെ അശോക് നഗർ ഏരിയയിലെ വാടക ഫ്ലാറ്റിൽ നിന്നാണ് ആരിഫ് പിടിയിലായത്. തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്നതിനായി ഇയാളുടെ ഫോണും ലാപ്ടോപ്പും അടക്കമുള്ളവ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.

എംഡി പൂർത്തിയാക്കിയശേഷമാണ് ആരിഫ് വിദ്യാർത്ഥി മെമ്മോറിയലിൽ എത്തിയതെന്നാണ് അവിടത്തെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ഉമേശ്വർ പാണ്ഡെ പറയുന്നത്. നാലുമാസമായി ഇന്റർവെൻഷണൽ കാർഡിയോളജിയിൽ നൂതന പരിശീലീനം നടത്തിവരികയായിരുന്നു ആരിഫ് എന്നും അദ്ദേഹം പറഞ്ഞു. കോളേജിൽ ഹാേസ്റ്റൽ സൗകര്യങ്ങളുടെ കുറവുമൂലം കാമ്പസിന് പുറത്താണ് താമസിച്ചിരുന്നത്. ഡോ. ഷഹീൻ ജിഎസ്വിഎം മെഡിക്കൽ കോളേജിൽ ഫാർമ്മക്കോളജി വിഭാഗം മേധാവിയായി ജോലിചെയ്തിരുന്നു എന്നാണ് അന്വേഷണസംഘം പറയുന്നത്. . 2012 സെപ്തംബർ ഒന്നുമുതൽ 2013 ഡിസംബർ 13 വരെയാണ് അവർ ജോലി ചെയ്തത്. പിന്നീട് കനൗജ് മെഡിക്കൽ കോളേജിലേക്ക് മാറുകയായിരുന്നു.

