
കൊല്ലം: പാരിപ്പള്ളിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച ശേഷം ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത് ഉടമയ്ക്ക് തുടർച്ചയായി പിഴ ശിക്ഷ വാങ്ങിക്കൊടുത്ത മോഷ്ടാവ് പിടിയിൽ. ചിറയിൻകീഴ് സ്വദേശി സുനിത്താണ് മോഷ്ടിച്ച ബൈക്കുമായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയത്.
ജനുവരി 30-നാണ് പ്രതി പാരിപ്പള്ളിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ചത്. ബൈക്ക് കാണാതായതോടെ ഉടമ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മോഷണത്തിന് പിന്നാലെ ഉടമയെ തേടി മോട്ടോർ വാഹന വകുപ്പിന്റെ എഐ ക്യാമറ ചലാനുകൾ എത്താൻ തുടങ്ങി. ഹെൽമറ്റ് ധരിക്കാതെ മോഷ്ടാവ് നടത്തിയ യാത്രകളാണ് ഉടമയ്ക്ക് പണിയായത്. രണ്ട് തവണയാണ് ഇത്തരത്തിൽ ഉടമയ്ക്ക് പിഴയൊടുക്കാൻ നോട്ടീസ് ലഭിച്ചത്.
മോട്ടോർ വാഹന വകുപ്പ് അയച്ച ചലാനിലെ ചിത്രം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മോഷ്ടാവിന്റെ ചിത്രം വ്യക്തമായതോടെ ഇയാൾ ചിറയിൻകീഴ് സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പോലീസ് പിന്നാലെയുണ്ടെന്ന് ഉറപ്പായതോടെ സുനിത്ത് മോഷ്ടിച്ച ബൈക്കുമായി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മറ്റ് മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

