
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരൻ മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകൾ തള്ളി കമ്പനി മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ്. ചെയർമാന്റെ സഹോദരൻ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ധാരണയുമില്ലെന്നും ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സി.ജെ. റോയിയെ ആർക്കും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും പുറത്തുനിന്നുള്ള പിന്തുണ ആഗ്രഹിക്കാത്ത അത്ര കരുത്തനായിരുന്നു അദ്ദേഹമെന്നും എം.ഡി കൂട്ടിച്ചേർത്തു.
‘സഹോദരനല്ല ചെയർമാന്റെ കൂടെ നടക്കുന്നത്. അവർക്ക് കമ്പനിയുടെ കാര്യങ്ങൾ അറിയില്ല. മരണശേഷം മാധ്യമങ്ങളോട് തെറ്റായ കാര്യങ്ങൾ പറഞ്ഞതിന് അദ്ദേഹത്തെ താക്കീത് ചെയ്തിട്ടുണ്ട്. ചെയർമാനെ ആരും പീഡിപ്പിച്ചിട്ടില്ല. അങ്ങനെയൊന്നിനെ ഭയക്കുന്ന ആളുമായിരുന്നില്ല അദ്ദേഹം,’ എം.ഡി പറഞ്ഞു. ചെയർമാന്റെ മരണം കമ്പനിയുടെ കേരളത്തിലെയോ ബെംഗളൂരുവിലെയോ പ്രവർത്തനങ്ങളെ ബാധിക്കില്ല. കോൺഫിഡന്റ് ഗ്രൂപ്പ് ഒരു ‘സീറോ ഡെബ്റ്റ്’ കമ്പനിയാണ്. കള്ളക്കടത്തോ ബിനാമി ഇടപാടുകളോ കമ്പനിക്കില്ല. ചില ഓൺലൈൻ മാധ്യമങ്ങളും യുട്യൂബ് ചാനലുകളും ചെയർമാനെ കഴുകന്മാരെപ്പോലെ വേട്ടയാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

