
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഐഎം പയ്യന്നൂരും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. പയ്യന്നൂരിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന വേളയിലായിരുന്നു കെസി വേണുഗോപാൽ ഗുരുതര ആരോപണം ഉന്നയിച്ചത്. വ്യാപകമായി കള്ളവോട്ട് ചെയ്യാനാണ് കൃത്രിമം കാണിക്കുന്നതെന്ന് അദേഹം ആരോപിച്ചു. സിപിഐഎം അംഗങ്ങളുടെ തന്നെ ഇലക്ഷൻ ഐ ഡി കാർഡുകളാണ് ഉണ്ടാക്കുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അവർക്ക് സ്വന്തം അണികളെ പോലും വിശ്വാസമില്ലാതായിരിക്കുന്നുവെന്ന് അദേഹം പരിഹസിച്ചു. സിപിഐഎം വിമത സ്ഥാനാർഥികളെ എങ്ങനെയെങ്കിലും തോൽപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദേഹം ആരോപിച്ചു. കൃത്രിമ ഐഡന്റിറ്റി കാർഡുകൾ എവിടെയാണ് പ്രിന്റ് ചെയ്യുന്നതെന്നും വിതരണം ചെയ്യാൻ പോകുന്നതെന്നും കോൺഗ്രസ് ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ നിയമനടപടിക്ക് വിധേയരാകുമെന്നും ഇനി വരാൻ പോകുന്നത് യു ഡി എഫ് സർക്കാരാണ് എന്ന കാര്യം ഓർമയിൽ ഉണ്ടാകണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

