
ഇറാനെ തോൽപിച്ചാലുടൻ ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ കടുത്ത സാമ്പത്തിക സമ്മർദ്ദം കൊണ്ടുവരും. ട്വീറ്റ് കൊണ്ടോ വിമാനവാഹിനിക്കപ്പൽ കൊണ്ടോ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ കഴിയില്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി തിരിച്ചടിച്ചു. ഹോർമുസ് കടലിടുക്ക് ഇറാന്റേതായി തുടരുമെന്നും ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
പശ്ചിമേഷ്യയിൽ നിന്നും വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കനെ മാറ്റുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സമാനമായ മറ്റൊരു വിമാനവാഹിനിക്കപ്പൽ തൽസ്ഥാനത്തെത്തുമെന്നും ട്രംപ്. കഴിഞ്ഞ എട്ടര മാസക്കാലമായി പശ്ചിമേഷ്യയിൽ യുദ്ധാവശ്യങ്ങൾക്കായി വിന്യസിച്ചിരിക്കുകയാണ് യു എസ് എസ് എബ്രഹാം ലിങ്കൺ. വിമാനവാഹിനി കപ്പലിലുള്ളലുള്ളവരുടെ ആരോഗ്യത്തെ കുറിച്ച് ബന്ധുക്കൾ ആശങ്ക രേഖപ്പെടുത്തിയതിനെ തുടർന്നാണ് ട്രംപിന്റെ പ്രതികരണം. അതേസമയം ഹോർമുസിൽ വീണ്ടും യുഎഇയുടെ കപ്പലിന് നേരെ ആക്രമണം. കപ്പൽ ആക്രമിക്കപ്പെട്ടതായി അബുദാബി നാഷണൽ ഓയിൽ കമ്പനി സ്ഥിരീകരിച്ചു. ആളപായമില്ല. അതിനിടെ യെമനിലെ മോഖയിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി യെമനി സർക്കാർ അറിയിച്ചു. മോഖ തുറമുഖത്ത് സാധനങ്ങൾ ഇറക്കിക്കൊണ്ടിരുന്ന ചരക്കു കപ്പലുകൾക്ക് നേരെ ഹൃതികൾ മിസൈലാക്രമണം നടത്തുകയായിരുന്നു. രണ്ട് കപ്പലുകൾക്ക് തീപിടിച്ചതായും റിപ്പോർട്ടുകൾ.

