
അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റിവച്ച സംസ്ഥാനത്തെ ആറ് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായി. ആറ് പഞ്ചായത്തുകളിൽ നാലിടത്ത് എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം. എരുമേലിയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും പട്ടികവർഗ അംഗം ഇല്ലാത്തതിനാൽ യുഡിഎഫിന് പ്രസിഡന്റ് പദവി നഷ്ടമായി. പുല്ലൂർ-പെരിയ പഞ്ചായത്തിൽ എൽഡിഎഫ് നറുക്കെടുപ്പിലൂടെ വിജയിച്ചു.ഏറ്റവും വലിയ കക്ഷിയായ യുഡിഎഫ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് നിന്ന് വിട്ട് നിന്നതോടെയാണ് കോട്ടയം എരുമേലിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി അമ്പിളി വിജയിച്ചത്. കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിൽ എൽഡിഎഫിന്റെ ഡോക്ടർ സി കെ സബിത നറുക്കെടുപ്പിലൂടെ പ്രസിഡന്റായി. എൽഡിഎഫ്- 9, യുഡിഎഫ്- 9 വോട്ടുകൾ ലഭിച്ചതോടെയാണ് നറുക്കെടുപ്പ് നടന്നത്. ബിജെപി അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.

തിരുവാലി പഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി സുമ തിരഞ്ഞെടുക്കപ്പെട്ടു. നെടുമുടിയിൽ എൽഡിഎഫിലെ പികെ വിനോദ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം വെങ്ങോല പഞ്ചായത്തിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഫാത്തിമ ഷെറിഫ് വിജയിച്ചു. ആലപ്പുഴ വിയപുരം പഞ്ചായത്തിൽ എൽഡിഎഫിലെ ഓമന അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. നറുക്കെടുപ്പ് പൂർത്തിയായ ആറ് പഞ്ചായത്തുകളിൽ നാലിടത്ത് ഇടതുപക്ഷവും രണ്ടിടത്ത് യുഡിഎഫും അധ്യക്ഷ പദവിയിലെത്തി. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചക്കുശേഷം നടക്കും.

